
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ പിടിയിലായ പ്രതി തസ്ലീമയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങൾ ശേഖരിച്ച് എക്സൈസ്. ലഹരി ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്ന് എക്സൈസ് കണ്ടെത്തി. പെൺ സുഹൃത്തിന്റെ പേരിലായിരുന്നു സിം കാർഡെന്നും ഈ സിം ഉപയോഗിച്ചാണ് ശ്രീനാഥ് ഭാസി തസ്ലിമയെ ബന്ധപ്പെട്ടിരുന്നതെന്നും എക്സൈസ് കണ്ടെത്തി.നടന്റെ പെൺ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു. പെൺ സുഹൃത്ത് മാസങ്ങൾക്ക് മുൻപ് വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിൽ എത്തിയത് ഇവർ വഴിയാണോ എന്ന് സംശയമുണ്ട്. ബാംഗ്ലൂരിൽ നിന്നെത്തിയ തസ്ലീമ എറണാകുളത്ത് തങ്ങിയത് മൂന്നു ദിവസമാണ്. ഈ മൂന്ന് ദിവസവും ഇവർ ഹൈബ്രിഡ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്ന വിവരവും എക്സൈസിന് ലഭിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെ എക്സൈസ് ചോദ്യം ചെയ്യും. മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്നാണ് തസ്ലീമയുടെ മൊഴി. നിലവിൽ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചാലെ ലഹരി ഇടപാടിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുളളൂ. അതിനിടെ നടൻ ഷൈൻ ടോം ചാക്കോയുമായും ലഹരി ഇടപാടുണ്ടെന്ന് തസ്ലീമ നേരത്തെ മൊഴി നൽകിയിരുന്നു.