സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജബൽപൂർ പൊലീസ് കേസെടുത്തത്
മധ്യപ്രദേശ്: ജബൽപൂരിൽ മലയാളി വൈദികർ അടക്കമുള്ളവർക്കെതിരെ നടന്ന ആക്രമണത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജബൽപൂർ പൊലീസ് കേസെടുത്തത്. വൈദികരെ ആക്രമിക്കുന്ന ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജബൽപൂർ സിറ്റി പൊലീസ് കമ്മീഷണർ സതിഷ് കുമാർ സോഹി വ്യക്തമാക്കിയിരുന്നു. വിഷയം ദേശീയതലത്തിൽ ചർച്ചയായതിനെ തുടർന്നാണ് പൊലീസ് വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചത്. പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത ശേഷം ക്രൈസ്തവ വിഭാഗത്തിന് മേലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ കേന്ദ്രം നടത്തുന്നത്. കേരളത്തിൽ അടക്കം വിഷയം ചർച്ചയായ സാഹചര്യത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം എന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്.
കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പുരോഹിതന്മാരെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ അക്രമിച്ചത്.
ഇതോടെ ഓംതി പൊലീസ് വിഷയത്തില്‍ ഇടപെട്ടു. വൈദികര്‍ അടങ്ങുന്ന സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈകാതെ തന്നെ ഇവരെ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെ വൈദികര്‍ മറ്റൊരു പള്ളിയില്‍ തീര്‍ത്ഥാടനം നടത്തുകയും വീണ്ടും അക്രമികള്‍ തടയുകയും ചെയ്തു. വൈദികരെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ ആക്രമിക്കുകയും ചെയ്തു. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ന്ന ശേഷമാണ് വൈദികരും തീര്‍ത്ഥാടകരും മാണ്ട്ലയിലേക്ക് പോയത്.
