കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുനമ്പം സമരമുഖത്ത് എത്തി. മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേർ ബിജെപിയിൽ ചേർന്നു. മുനമ്പം സമരപ്പന്തലിൽ മധുരം നൽകി ആഘോഷിച്ചു. മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷം. ‘എല്ലാവരുടെയും പ്രാർത്ഥന ഫലം കണ്ടു. വഖഫ് ഭേദഗതി നിയമം പാസായി. കേരളത്തിന്റെ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. ബില്ല് പാസായതിൽ അഭിമാനം ഉണ്ടെന്നും’ അദ്ദേഹം പറഞ്ഞു.
മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും, ബിജെപി നേതാവ് എസ് സുരേഷടക്കമുള്ള നേതാക്കളും സ്ഥലത്തെത്തി. റവന്യൂ അവകാശം കിട്ടുന്നത് വരെ കൂടെ ഉണ്ടാവും. വാക്ക് കൊടുത്താൽ നടപ്പാക്കിയിരിക്കും. നരേന്ദ്ര മോദിയെ കണ്ട് നന്ദി പറയണമെന്ന് മുനമ്പം സമരക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കാണാൻ അവസരം ഒരുക്കുമെന്ന് രാജീവ് ചന്ദ്ര ശേഖർ മറുപടി നൽകി. അതേസമയം റവന്യൂ അധികാരങ്ങൾ പുന:സ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്ന് സമരക്കാർ അറിയിച്ചു.
