വാഷിങ്ടൺ: ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസം ഉണ്ടാകുമെന്ന് നാസ അറിയിച്ചു. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ സീരിസ് പേടകത്തിലാകും ശുഭാംശുവിന്റെ യാത്ര. ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരന് രാകേഷ് ശര്‍മയാെണങ്കിലും ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരന് എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയ്ക്ക് സ്വന്തമാകും.
അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ആക്സിയോമിന്റെ ആക്സിയോം മിഷന് നാലിന്റെ ഭാഗമായാണ് ശുഭാംശു ബഹിരാകാശത്തേക്ക് പോവുക. മലയാളി കൂടിയായ പ്രശാന്ത് ബാലകൃഷ്ണന് നായരാണ് ശുഭാംശുവിന്റെ ബാക്ക് അപ്പ് മാന്‍. ശുഭാംശുവിന് പുറമേ നാസയുടെ പെഗി വിറ്റ്സണ്‍, പോളണ്ടിന്റെ സാവോസ് ഉസാന്‍സ്കി, ഹംഗറിയുടെ ടിബോര്‍ കപു എന്നിവരാണ് ആക്സിയോം മിഷന്റെ ഭാഗമാകുന്ന മറ്റു യാത്രികര്‍. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് ഇവര്‍ യാത്ര തിരിക്കുക.
14 ദിവസമാണ് ദൗത്യത്തിന്റെ കാലാവധി. ശുഭാംശു യാത്ര കഴിഞ്ഞ് തിരികെയെത്തുന്നതോടെ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗന്യാന് ഇത് ഒരു മുതല്‍ കൂട്ടാകുമെന്നാണ് പ്രതീക്ഷ. അടുത്തവര്‍ഷം ഗഗന്‍യാന്റെ വിക്ഷേപണമുണ്ടാകുമെന്നാണ് വിവരം. ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന പദ്ധതിയാണ് ഗഗന്യാന്.
