
റിയാദ്: എല്ലാ വർഷവും പോലെ റമദാൻ പ്രമാണിച്ച് ഈ വർഷവും സൗദി അറേബ്യയിലെ തടവുകാർക്ക് പൊതുമാപ്പ്. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് മാപ്പ് നൽകാനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. പബ്ലിക് റൈറ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട് കഴിയുന്നവരെയാണ് മാപ്പ് നൽകി മോചിപ്പിക്കാനും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുമുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.
റമദാനിൽ രാജകാരുണ്യത്താൽ ഒരോ വർഷവും നിരവധി പേരാണ് ഇങ്ങനെ ജയിൽ മോചിതരാകുന്നത്. ജയിൽമോചിതരാകുന്നവർ അവരുടെ കുടുംബങ്ങളിലേക്ക് പോകുകയും വീണ്ടും അവരുമായി ഒന്നിക്കുകയും ചെയ്യുന്നത് അവരുടെ ഹൃദയത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്നും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പറഞ്ഞു. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിർദേശിച്ചു. തീർച്ചയായും ഇത് മനുഷ്യമനസിന്റെ അനുകമ്പയാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ജയിലുള്ളവർക്ക് നൽകുന്ന പരിചരണത്തിനും മാപ്പ് നൽകി അവരെ ജയിൽ മോചിതരാക്കാനുള്ള രാജകാരുണ്യത്തിനും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭ്യന്തര മന്ത്രി നന്ദി പറഞ്ഞു.