
വെല്ലൂരിൽ പീഡനശ്രമത്തിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. 36കാരിയായ ആന്ധ്ര സ്വദേശിനി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യാഴാഴ്ച രാത്രിയാണ് യുവതിക്കു നേരെ ട്രെയിനിൽ ആക്രമണമുണ്ടായത്.
തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയിൽ ജോലി ചെയ്യുന്ന യുവതി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ജോലാർപെട്ട സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോൾ പ്രതിയായ ഹേമരാജ് ലേഡീസ് കംപാർട്ട്മെന്റിലേക്ക് ഓടിക്കയറി, അബദ്ധത്തിൽ ബോഗി മാറി കയറിയതാണെന്നാണ് യുവതി കരുതിയത്. അടുത്ത സ്റ്റേഷനിൽ ഇറങ്ങാം എന്ന് പറഞ്ഞ ഇയാൾ യുവതി ശുചിമുറിയിലേക്ക് പോയപ്പോൾ പിന്തുടർന്നെത്തി കയറിപിടിക്കുകയായിരുന്നു.
നിലവിളിച്ച യുവതി, തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചെങ്കിലും മദ്യലഹരിയിൽ ആയിരുന്ന ഹേമരാജ് തയാറായില്ല. കവനൂറിനു സമീപമെത്തിയപ്പോൾ ഇയാൾ യുവതിയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രാക്കിൽ പരുക്കുകളോടെ കണ്ടെത്തിയ യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്.
കുപ്പത്തിനു സമീപം പൂഞ്ചോല എന്ന ഗ്രാമത്തിൽ നിന്നാണ് ഹേമരാജിനെ പിടികൂടിയത്. ദേശീയ വനിതാ കമ്മിഷൻ തമിഴ്നാട് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. യുവതിയുടെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്. തലയിലും മുറിവേറ്റിട്ടുണ്ട്.